Tuesday, October 2, 2007

തെറ്റിദ്ധരിക്കപ്പെട്ട മതം

"ഇസ്ലാം മത വിശ്വാസികള്‍ അസഹിഷ്ണുക്കളും തീവ്രവാദികളുമാണ്‌. അവര്‍ അക്രമം പ്രചരിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു."

ലോകത്തങ്ങോളമിങ്ങോളം ഇന്ന് പരക്കെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതില്‍ ഏറിയ പങ്കും വഹിക്കുന്നത്‌ പാശ്ചാത്യലോകത്തെ മാധ്യമങ്ങള്‍ തന്നെയാണ്‌. അവര്‍ നല്‍കുന്ന നിറം പിടിപ്പിച്ച വാര്‍ത്തകളില്‍ മുഴച്ചു നില്‍ക്കുന്ന ഇസ്ലാമിക വിദ്വേഷം, എന്തിനും ഏതിനും പിന്നില്‍ ഇസ്ലാമാണെന്നുള്ള ചാപ്പ കുത്തലിലേക്കു നീളുന്നു.

വെറുക്കപ്പെടുകയും അപരനാക്കപ്പെടുകയും ചെയ്യപ്പെടുന്നവന്‌ താന്‍ വെറുക്കപ്പെടാനുള്ള കാരണമറിയാനുള്ള അവകാശമുണ്ടെന്നുള്ള തിരിച്ചറിവില്‍ നിന്നു കൊണ്ട്‌, പാശ്ചാത്യനെ വിറളി പിടിപ്പിക്കുന്ന ഈ ഇസ്ലാമിക വിദ്വേഷത്തിന്റെ വേരുകള്‍ തേടി പോകുക എന്ന ഒരു ഇസ്ലാം മത വിശ്വാസിയുടെ ഔത്സുക്യമാണ്‌ ഈ ചെറു ലേഖനത്തിന്റെ പിറവിക്കാധാരം.

വെറുക്കപ്പെടുന്ന അപരനെ മനുഷ്യത്വരഹിതനാക്കാനുള്ള ഒന്നാമത്തെ പടി അവനെ ചില ആവര്‍ത്തനശൈലികളിലേക്കും ബിംബങ്ങളിലേക്കും, സങ്കല്‍പ്പങ്ങളിലേക്കും ചുരുക്കലാണ്‌. ഇത്‌ അപരന്‍ എന്ന ശത്രുവിനെ സാംസ്കാരികമായും, ശാരീരികമായും, മാനസികമായും നശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ലളിതമായി പറഞ്ഞാല്‍ എതിരാളിയെ ഭള്ളു പറഞ്ഞ്‌ കണ്ണ്‌ പൊട്ടിക്കുക എന്നത്‌ പോലെയുള്ള ഒരു സാമാന്യ തന്ത്രമാണിത്‌.

ഇസ്ലാമിക ഭീകരത എന്ന ആശയം ജനമനസ്സുകളില്‍ അടിച്ചേല്‍പ്പിക്കുവാന്‍ വേണ്ടി മാത്രം പാശ്ചാത്യബുദ്ധിജീവികളും, വാര്‍ത്താമാധ്യമങ്ങളും അനുദിനം പ്രയോഗിക്കുന്ന ചില ആരോപണ സാങ്കേതിക പദാവലികളാണ്‌, അഥവാ ഭള്ളു വിളികളാണ്‌ മതമൌലികവാദം(fundamenatlism), സമഗ്രാധിപത്യ വാദം (Totalitarianism), മിഡീവലിസം, സാംസ്കാരിക സംഘട്ടനം, ജിഹാദ്‌, ഭീകരവാദം (Terrorism). പദാവലികളുടെ പട്ടിക പ്രതിദിനം നീണ്ട്‌ കൊണ്ടേയിരിക്കുന്നു.

തെറി വിളിക്കുന്നവര്‍ അര്‍ത്ഥമറിഞ്ഞ്‌ വിളിക്കാന്‍ മെനക്കെടാത്തത്‌ പോലെ, ഇത്തരം വാചാടോപങ്ങളിലൊരിക്കലും വിളിക്കുന്നതിന്റെ സാംഗത്യം മനസ്സിലാക്കാനിവര്‍ മെനക്കെടുന്നുമില്ല.

തനിക്ക്‌ അന്യമായതെന്തും പാശ്ചാത്യലോകത്തിന്‌ അപരന്മാരാണ്‌. ലോകം ഭരിക്കാന്‍ കൊതിക്കുന്ന പാശ്ചാത്യലോകത്തിന്‌, എല്ലാ അപരന്മാരും തങ്ങള്‍ക്ക്‌ ഭീഷണിയാണെന്ന് മാത്രം കരുതുന്നു. പൌരസ്ത്യലോകത്തിലെ ഒരു നിര്‍ണ്ണായക സ്വാധീന ശക്തി എന്ന നിലക്ക്‌ ഭൌമശാസ്ത്രപരമായി അറബ്‌ ലോകത്തേയും, സാംസ്കാരികമായി ഇസ്ലാം എന്ന മതത്തേയും ഭയക്കേണ്ടതാണെന്നും അവര്‍ അന്ധമായി വിശ്വസിക്കുന്നു.

ഭീകരതയും, മതതീവ്രവാദവും, ഹിംസയും, സ്വാതന്ത്ര്യത്തോടുള്ള വെറുപ്പും, അസ്ഥിരതയും, ആഭ്യന്തര കലാപങ്ങളും, സമൂലനാശകാരികളായ ആയുധങ്ങളും മൂലം അറബ്‌ ലോകം ലോക സുരക്ഷക്കു ഭീഷണിയാണെന്നു അമേരിക്ക നേതൃത്വം നല്‍കുന്ന പാശ്ചാത്യലോകം ആരോപിക്കുന്നു.

അങ്ങനെ അമേരിക്ക നിര്‍വ്വചിക്കുന്ന "നാം" എന്ന "നന്മ'യുടെ ശക്തി അപരന്മാരുടെ തിന്മയില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ സദാ വ്യാപൃതരായിരിക്കുന്ന കാഴ്ചയാണ്‌ ലോകം കണ്ട്‌ കൊണ്ടിരിക്കുന്നത്‌. അമേരിക്കന്‍ സൈനിക സാന്നിദ്ധ്യമുള്ള 132 രാജ്യങ്ങളിലെ സൈനികരും അറിഞ്ഞും അറിയാതെയും ഈ പോരാട്ടത്തില്‍ ഭാഗഭാക്കുകളുമാണ്‌.

എന്തായിരിക്കാം അറബ്‌ ലോകത്തോടുള്ള അമേരിക്കന്‍, യൂറോപ്യന്‍ സഖ്യത്തിന്റെ കുടിപ്പകയുടെ മൂലകാരണങ്ങളെന്ന് അന്വേഷിക്കുന്നത്‌ ജിജ്ഞാസുവായ ഏതൊരു നിരീക്ഷകന്റേയും ലക്ഷ്യമായിരിക്കും.ചരിത്രവും വസ്തുതകളും വിരല്‍ ചൂണ്ടൂന്നത്‌ രണ്ട്‌ മുഖ്യ കാരണങ്ങളിലേക്കാണ്‌

1. അറബ്‌ ലോകത്തിന്റെ ജൈവ,സാമ്പത്തിക, മാനവിക, ഊര്‍ജ്ജ വിഭവങ്ങളിന്മേലുള്ള ദുഷ്ടലാക്ക്‌

2. ഇസ്ലാം എന്ന മതത്തോടുള്ള അന്ധമായ ഭീതിയും, അതില്‍ നിന്നുളവാകുന്ന വെറുപ്പും, ക്രൈസ്തവമതത്തിനും ആധുനികതക്കും, മുതലാളിത്തത്തിനും അതുയര്‍ത്തിയേക്കാവുന്ന വെല്ലുവിളിയേക്കുറിച്ചുള്ള ഭയം.


ഈ രണ്ട്‌ ഭീതികളില്‍ നിന്നാണ്‌ പാശ്ചാത്യന്റെ പൌരസ്ത്യ പഠനം ആരഭിക്കുന്നത്‌. ഈ ചിന്താധാരയെ അവര്‍ "ഓറിയന്റലിസം" എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. ഓറിയന്റലിസം വിതക്കുന്ന വിഷവിത്തുകളെക്കുറിച്ച്‌ ലോകത്തോട്‌ ഉറക്കെ വിളിച്ചു പറഞ്ഞത്‌ ക്രൈസ്തവമതവിശ്വാസിയും, ആക്ടിവിസ്റ്റുമായ
എഡ്വേര്‍ഡ്‌ സൈദ്‌ എന്ന ചിന്തകനാണ്‌. മരണം വരെ സാമ്രാജ്യത്വത്തിന്റെ കപടതകളോട്‌ പോരാടുകയും, കുടിലതകളെ പുറത്തുകൊണ്ടു വരാനും ശ്രമിച്ചെങ്കിലും മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളെ പതിവു പോലെ വിഴുങ്ങിക്കളയുകയാണുണ്ടായത്‌.

എഡ്വേര്‍ഡ്‌ സൈദ്‌ "Covering Islam എന്ന തന്റെ കൃതിയിലൂടെ ഇസ്ലാമിനെ ഈ ചുറ്റുപാടില്‍ അടുത്ത്‌ നിരീക്ഷിക്കുകയും ചെയ്തിരുന്നു.

വി. എസ്‌ നൈപാളിന്റെ പഠനങ്ങളും ഈ നിരീക്ഷണങ്ങളെ ശരി വെക്കുന്നു. (Among the Believers: An Islamic Journey :- by the Nobel laureate V. S. Naipaul.)

സമഗ്രാധിപത്യ വാദം (Totalitarianism)

ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവന്‍, സര്‍വ്വ അധികാരങ്ങളും ഒരാളില്‍ കേന്ദ്രീകരിക്കണമെന്ന് വാദിക്കുന്നവന്‍ എന്നൊക്കെയാണ്‌ ഈ പദത്തിന്റെ വിവക്ഷ. ഇതിന്റെ സകല ദുരര്‍ത്ഥങ്ങളും ഇസ്ലാമിന്റെ മേല്‍ കെട്ടി വെക്കുന്ന മീഡിയ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന്റെ രാഷ്ട്രീയദര്‍ശനങ്ങളെക്കുറിച്ച്‌ അജ്ഞതയില്‍ നിന്നാണ്‌ സംസാരിക്കുന്നത്‌. ഇസ്ലാമിക ചിന്താസ്വാതന്ത്ര്യത്തേയും, രാഷ്ട്രീയ സ്വാതന്ത്ര്യത്തേയും കുറിച്ചു പഠിക്കാന്‍ അവയില്‍ പലതും നിലവിലില്ലാത്ത ഇസ്ലാമിക രാഷ്ട്രങ്ങളെന്നവകാശപ്പെടുന്ന ചില ഒറ്റപ്പെട്ട രാജ്യങ്ങളെയാണവര്‍ മാനദണ്ഡങ്ങളാക്കുന്നത്‌. പ്രവാചക കാലഘട്ടത്തിലെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച്‌ പഠിക്കാനവര്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല അഥവാ പഠിക്കാന്‍ ശ്രമിച്ചാല്‍ തന്നെ യൂറോപ്യന്‍ ചിന്തയുടെ സ്വാധീനത്തില്‍ അവയൊന്നും അവരുടെ കണ്ണില്‍പ്പെടുന്നതുമില്ല. ഒറ്റപ്പെട്ട വസ്തുതകളെ സാമാന്യവല്‍ക്കരിക്കുക എന്ന ഓറിയന്റിലസത്തിന്റെ ഗൂഢ തന്ത്രം ഇവിടെയും നിക്ഷ്പക്ഷ പഠനത്തിന്‌ മറയുണ്ടാക്കുന്നു.

മിഡീവലിസം
മിഡീവലിസം എന്ന മധ്യകാലത്ത്‌ പാശ്ചാത്യലോകം, മനുഷ്യാവകാശധ്വംസനത്തിന്റേയും, സ്ത്രീപീഢനത്തിന്റേയും, അക്രമമര്‍ദ്ദനങ്ങളുടേയും കാലമായിരുന്നു. എന്നാല്‍ പൌരസ്ത്യലോകത്ത്‌ ഈ സമയം നവോത്ഥാനത്തിന്റേയും, പുരോഗതിയുടേയും കാലമായിരുന്നു. ഈ അടിസ്ഥാന വസ്തുത പോലും മനസ്സിലാക്കാതെ ആണ്‌ എല്ലാത്തരം പിന്തിരിപ്പന്‍ ചിന്തകളുടേയും ഉറവിടമെന്നോണം പാശ്ചാത്യ ചിന്തകര്‍ ഇസ്ലാമിനെതിരെ ഈ പദം ഉപയോഗിച്ചു പോരുന്നത്‌. സംശയത്തിന്റെ നിഴലില്‍ നിന്നല്ലാതെ നിക്ഷ്പക്ഷപഠനം നടത്തുന്ന ഏതൊരു സത്യാന്വേഷിക്കും ഇതിലെ കപടത മനസ്സിലാക്കാവുന്നതാണ്‌.

സാംസ്കാരിക സംഘട്ടനം (clash of civilization)
ഇസ്ലാമിനെ പടിഞ്ഞാറിന്റെ ശത്രുവായി ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ പടച്ച മറ്റൊരു വാക്കാണ്‌ സാംസ്കാരിക സംഘട്ടനം. ഇസ്ലാം ഒരു വൈദേശിക സംസ്കാരമാണെന്നും പടിഞ്ഞാറിന്റെ കൂടെ അതിനു പൊറുക്കാന്‍ സാധിക്കുകയില്ലെന്നുമാണ്‌ ചില ബുദ്ധിജീവികളുടെ കണ്ടെത്തല്‍. മാര്‍ക്സിസത്തിനും, ഫാഷിസത്തിനും പുറമെ ഇസ്ലാം ഇവര്‍ക്ക്‌ ഇസ്ലാമിസമാണ്‌. മുതലാളിത്ത മനോഭാവത്തിനും, മെറ്റീരിയലിസത്തിനും, ഉപഭോഗസംസ്കാരത്തിനും, എതിരു നില്‍ക്കുകയും, സാമ്പത്തിക സമത്വത്തിനു പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു സമഗ്ര ജീവിത പദ്ധതി കാഴ്ച വെക്കുന്ന മതമെന്ന നിലക്ക്‌ ഒരര്‍ത്ഥത്തില്‍ അവരുടെ ആശങ്കകള്‍ അംഗീകരിക്കാവുന്നതാണ്‌. എന്നാല്‍ പൊള്ളയും നിരര്‍ത്ഥകവുമായ ആരോപണങ്ങള്‍ ഇതിന്റെ ബാലന്‍സ്‌ തെറ്റിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ പടിഞ്ഞാറിനെതിരെയുള്ള യുദ്ധമായാണ്‌ പാശ്ചാത്യ ബുദ്ധി ജീവികള്‍ കാണുന്നത്‌.

ഹണ്ടിങ്ങ്‌ടണ്‍ എഴുതുന്നത്‌ കാണുക
" ഇറാന്‍ വിപ്ലവത്തിന്‌ ശേഷം ഇസ്ലാമും പടിഞ്ഞാറും തമ്മില്‍ ഒരു സാംസ്കാരികയുദ്ധം ആരംഭിച്ചതില്‍ അത്ഭുതപ്പെടാനില്ല."(clash of civilization p.216)
ഇത്തരത്തിലുള്ള അബദ്ധജടിലമായ പ്രസ്താവനകളും, വിലയിരുത്തലുകളും ഇസ്ലാം സമാധാന വിരോധിയും ഭീകരവാദ മതവുമാണെന്നുള്ള ധാരണ ബലപ്പെടുത്താനുദ്ദേശിച്ചു കൊണ്ടുള്ളവയാണ്‌. മുസ്ലിം-ക്രൈസ്തവ, പൌരസ്ത്യ-പാശ്ചാത്യ സൌഹാര്‍ദ്ദത്തിന്റെ എണ്ണമറ്റ നിദര്‍ശനങ്ങള്‍ ഒരു പാടുണ്ടെങ്കിലും മാധ്യമങ്ങളുടെ പൊതുവായ അവഗണനാ മനോഭാവം കാരണമായി അവയൊന്നും വെളിച്ചം കാണാറില്ല എന്നുള്ളതാണ്‌ സത്യം.

സ്ത്രീയെ കേവലം ഉപഭോഗവസ്തുവും, ലൈംഗികോദ്ദീപക ഉപകരണമായും, പരസ്യബോര്‍ഡായും കാണുകയും, അവളുടെ വസ്ത്രമുരിഞ്ഞ്‌ പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ച്‌ അതു നോക്കി ഫാഷനും സൌന്ദര്യത്തിനും മാര്‍ക്കിടുന്ന പാശ്ചാത്യലോകത്തെ പുരുഷപ്രജയോടും അവരുടെ കൂടെ അഴിഞ്ഞാടുന്ന സ്ത്രീകളോടും ചോദിക്കുക.
ഇതാണോ സ്ത്രീ സ്വാതന്ത്ര്യം ?

അതോ തന്റെ ശരീരത്തെ മറ്റുള്ളവരില്‍ നിന്നു മറയ്ക്കുകയും ആത്മാഭിമാനത്തോടെയും ബഹുമാനത്തോടെയും പ്രൌഢയായി ജീവിക്കുകയും ചെയ്യണമെന്നനുശാസിക്കുന്നതാണോ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം?

ചിന്തിക്കുക സഹോദരാ.. അവര്‍ ആരെയാണ്‌ വിഢ്‌ഢിയാക്കാന്‍ ശ്രമിക്കുന്നത്‌?

ഭീകരവാദം
ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍ ഇറാഖിലെ ദേവാലയങ്ങളോ കട കമ്പോളങ്ങളോ തകര്‍ക്കുമ്പോഴോ, ഇസ്രയേല്‍ക്കാരന്‍ ഫലസ്തീനില്‍ വീടുകള്‍ ഇടിച്ചു നിരത്തുമ്പോഴോ, അല്ലെങ്കില്‍ കത്തോലിക്ക .ഐ.ആര്‍.എ ഗറില്ലകള്‍ ലണ്ടനില്‍ ബോംബ്‌ വെക്കുമ്പോഴോ, അല്ലെങ്കില്‍ സെര്‍ബിയന്‍ ഭടന്മാര്‍ നിരപരാധികളെ നിഷ്ഠുരം കൊല ചെയ്യുമ്പോഴോ ഈ ചെയ്തികള്‍ അവരുടെ മതവുമായി ചേര്‍ത്തു വായിക്കപ്പെടുന്നില്ല. മാത്രമല്ല അവരെ ആരും തീവ്രവാദികള്‍ എന്നു മുദ്ര കുത്തപ്പെടുന്നില്ല എന്നുള്ളത്‌ വെറുക്കപ്പെടുന്ന ഈ അപരനെ ആശ്ചര്യപ്പെടുത്തുന്നു. പകരം ലോകത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന ചെറുതും വലുതുമായ കുറ്റകൃത്യങ്ങള്‍ എത്ര തവണയാണ്‌ ഇസ്ലാമിക ഭീകരവാദത്തിന്റേയും, മുസ്ലിം മത മൌലികവാദത്തിന്റേയും പേരില്‍ എടുത്ത്‌ കാണിക്കപ്പെടുന്നത്‌.

എന്താണ്‌ ഭീകരവാദം?

ഫലസ്തീന്‍ ബലമായി കയ്യേറിപ്പിടിച്ച ജൂത ശക്തിക്കെതിരെ ആ നാട്ടുകാര്‍ നടത്തുന്ന ബലപ്രയോഗമാണോ, അതോ കയ്യേറിയതും പോരാതെ ഫലസ്തീനിലെ സാധാരണ ജനങ്ങളെ നിരന്തരം അക്രമിക്കുന്നതോ ഏതാണ്‌ ഭീകരവാദം?

വിയറ്റ്‌നാമില്‍ 33 ലക്ഷം ജനങ്ങളെ മരണവക്ത്രത്തിലേക്കു വലിച്ചെറിഞ്ഞ അമേരിക്കക്കെതിരില്‍ ആ നാട്ടുകാര്‍ വല്ല അക്രമ പ്രവര്‍ത്തനങ്ങളും നടത്തുകയാണെങ്കില്‍ അത്‌ ഭീകരപ്രവര്‍ത്തനമാകുമോ? അതല്ല അമേരിക്ക നടത്തിയ രക്തച്ചൊരിച്ചിലാണോ ഭീകരപ്രവര്‍ത്തനം!
ഇത്തരം ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ സാമാന്യ ബുദ്ധി മരവിച്ചു പോകുന്നു.

മൌലികവാദം (fundamentalism)
മൌലികവാദം എന്ന പദം പാശ്ചാത്യരുടെ സംഭാവനയാണ്‌.ക്രൈസ്തവ മൌലികവാദികളും, സ്വതന്ത്രചിന്തകരും തമ്മില്‍ പടിഞ്ഞാറ്‌ രൂക്ഷമായ സംഘട്ടനങ്ങള്‍ നടന്നപ്പോള്‍, ബൈബിളിന്റെ പ്രത്യക്ഷാര്‍ത്ഥത്തെ മുറുകെപ്പിടിക്കുകയും അവയ്ക്കെതിരായ ശാസ്ത്ര ഗണിത തത്വങ്ങളെ നിരാകരിക്കുകയും ചെയ്ത മതഭ്രാന്തന്മാരെ കുറിക്കാന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ഈ പദം ഉപയോഗിച്ച്‌ തുടങ്ങിയത്‌. (Islaamophobia: A challenges for us all- by Prof. Gardon Conway p.7)

ഇസ്ലാമില്‍ ഇത്തരമൊരു സംഘട്ടനവും നടന്നിട്ടില്ലെന്ന` മാത്രമല്ല മൌലികവാദമെന്നോ, പരിഷ്കരണ വാദമെന്നോ പറയാവുന്ന സങ്കല്‍പ്പങ്ങളും ഇസ്ലാമിന്‌ അന്യമാണെന്നിരിക്കെ മതമൌലികതയെന്ന കറുത്ത ലേബല്‍ ഇസ്ലാമിന്റെ മേല്‍ എത്ര എത്രത്തോളം അനുയോജ്യമാകുന്ന് ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ.

ഒരു കാര്യം മനസ്സിലാക്കുക. ഇസ്ലാമില്‍ മതമൌലികത എന്നൊന്നില്ല. അടിസ്ഥാന ഇസ്ലാമിക വിശ്വാസങ്ങള്‍ക്കനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്തിയ മുസ്ലിംകളെ സംബോധന ചെയ്യാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ മെനഞ്ഞെടുത്ത ഒരു വാക്കാണ്‌ ഇസ്ലാമിക മതമൌലികവാദം (islamic fundamentalism).

ഇവിടെ പാശ്ചാത്യ മാധ്യമങ്ങള്‍ ഇരട്ടത്താപ്പ്‌ കാണിക്കുന്നു എന്നത്‌ പച്ചവെള്ളം പോലെ പരമാര്‍ത്ഥവുമാണ്‌.
സഹിഷ്ണുതയും ദൈവഭക്തിയും വെച്ച്‌ പുലര്‍ത്തുന്ന ഒരു അടിസ്ഥാന മുസ്ലിമിനും തീവ്രവാദിയോ, ഉഗ്രവാദിയോ ആവാന്‍ കഴിയില്ല. കാരണം ഇസ്ലാം സഹനത്തിന്റേയും, സഹിഷ്ണുതയുടേയും, സമത്വത്തിന്റേയും, വിശ്വാസമാര്‍ഗ്ഗമാണ്‌.ഇസ്ലാമില്‍ തീവ്രവാദമില്ല. ഇസ്ലാമിക വീക്ഷണത്തില്‍ എല്ലാ അക്രമങ്ങളും തിന്മയാണ്‌ അവ ചെയ്യുന്ന കുറ്റവാളികള്‍ ശിക്ഷാര്‍ഹരുമാണ്‌.

ഇസ്ലാം സമാധാനത്തിന്റേയും അനുസരണത്തിന്റേയും മതമാണ്‌. അതു അമൂല്യമായ മനുഷ്യജീവിതത്തിനു അത്യന്തം വില കല്‍പ്പിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപ്പിക്കുന്നു
"ആരെങ്കിലും ഒരാളെ കൊലപ്പെടുത്തിയാല്‍ അവന്‍ സകല മനുഷ്യരേയും കൊന്നതു പോലെയാകുന്നു. ആരെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ അതു സര്‍വ്വ മനുഷ്യരുടേയും ജീവന്‍ രക്ഷിച്ചത്‌ പോലെയാകുന്നു." (അല്‍ മാഇദ-വാക്യം 32)

ജിഹാദ്‌
ജിഹാദ്‌ എന്നുള്ള വാക്ക്‌ പ്രതിനിധാനം ചെയ്യുന്ന ആശയമാണ്‌ പാശ്ചാത്യ ലോകത്ത്‌ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്‌. പലരും അത്‌ വിശുദ്ധയുദ്ധം എന്ന പദത്തിനു പകരമായി നിരന്തരം ഉപയോഗിച്ചു വരുന്നു. ഇന്നു ജിഹാദിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആളുകള്‍ ഒസാമാ ബിന്‍ ലാദനേയും ചാവേര്‍ ബോംബാക്രമണങ്ങളേയും കുറിച്ചാണ്‌ ആളുകള്‍ ആദ്യം ഓര്‍ക്കുക. യഥാര്‍ത്ഥത്തില്‍ 'ജിഹാദ്‌' എന്ന വാക്ക്‌ അര്‍ത്ഥമാക്കുന്നത്‌ ദൈവമാര്‍ഗ്ഗത്തില്‍ നടത്തപ്പെടുന്ന ത്യാഗപ്രവര്‍ത്തനങ്ങളാണ്‌. നിത്യജീവിതത്തില്‍ ദൈവപ്രീതിക്കായി ചെയ്യുന്ന ഏതൊരു പ്രവര്‍ത്തിയും ജിഹാദാണ്‌. പൊതു വഴിയില്‍ യാത്രക്കാര്‍ക്ക്‌ തടസ്സമുണ്ടാക്കുന്ന ഒരു കല്ലോ മുള്ളോ നീക്കുന്നത്‌ പോലും ജിഹാദാണ്‌ എന്നറിയുമ്പോള്‍ പലര്‍ക്കും അതൊരു പുതിയ അറിവായിരിക്കും.

ഏറ്റവും വലിയ ജിഹാദെന്നു പറയുന്നത്‌ ആരുടെ മുമ്പിലും കൂസാതെ സത്യം പറയുന്നതാണ്‌. സ്വയം നിയന്ത്രിക്കലും, തെറ്റായ പ്രവൃത്തികള്‍ ചെയ്യാതിരിക്കലും ജിഹാദിന്റെ മഹത്തായ ഒരു തലമാണ്‌. ഈ ജിഹാദ്‌ എന്ന ആശയത്തിന്റെ ഒരു ഭാഗം മാത്രമാണ്‌, ഇസ്ലാമിന്‌ പ്രതിരോധം ആവശ്യമാകുന്ന ഘട്ടത്തില്‍ സായുധമായി പ്രതിരോധിക്കുന്നത്‌. ഇത്‌ മനുഷ്യജന്മസഹജമായ ഒരു അവകാശത്തിന്റെ അനുവദനീയരൂപമാണെന്നതില്‍ ആര്‍ക്കും മനസ്സിലാകുന്ന യുക്തിയുണ്ട്‌.
ഈ തരത്തില്‍ നടത്തപ്പെടുന്ന ജിഹാദിന്റെ സമരരൂപം, നേതാക്കളോ ഇസ്ലാമിക സ്റ്റേറ്റോ പ്രഖ്യാപിക്കുന്നത്‌ ഖുര്‍ആനിന്റേയും നബിവചനങ്ങളുടേയും വിധിവിലക്കുകള്‍ക്കനുസരിച്ചായിരിക്കും.

ഉദാഹരണത്തിനു പ്രവാചകന്‍ നടത്തിയ സമരങ്ങളില്‍, സമാധാനം സ്ഥാപിക്കാനുള്ള അവസാനശ്രമവും ഇല്ലാതാവുമ്പോള്‍ മാത്രമായിരുന്നു സായുധ ജിഹാദ്‌ ഉപയോഗപ്പെടുത്തിയിരുന്നത്‌ എന്നത്‌ ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്‌.

എന്നാലിന്ന് ജിഹാദിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒസാമ ബിന്‍ ലാദനേയും, ചാവേര്‍ ബോംബാക്രമണങ്ങളേയും കുറിച്ചാണ്‌ ആളുകള്‍ ആദ്യം ചിന്തിക്കുക. ഇസ്ലാമികമായി യുദ്ധം ചെയ്യുമ്പോള്‍ പ്പോലും മുസ്ലിംകള്‍ക്ക്‌ ഒരുപാട്‌ നിയന്ത്രണങ്ങളുണ്ടെന്നു മനസ്സിലാക്കുമ്പോഴാണ്‌ ഇസ്ലാമിക ജിഹാദിനെ നാം ശരിക്കും പഠിക്കുന്നത്‌.

കച്ചവടക്കാരേയോ കരാറുകാരേയോ യുദ്ധത്തില്‍ ഉപദ്രവിക്കാനോ വധിക്കാനോ പാടില്ല. അവര്‍ നേരിട്ട്‌ യുദ്ധത്തില്‍ പങ്കെടുക്കുന്നവരാണെങ്കില്‍ക്കൂടി..യുദ്ധത്തിനു പ്രാപ്തിയില്ലാത്തവരേയും, സ്ത്രീകളേയും, കുട്ടികളേയും, വൃദ്ധരേയും, ഭൃത്യരേയും, അന്ധരേയും, വികലാംഗരേയും, സന്ന്യാസിമാരേയും, ഭ്രാന്തന്മാരേയും യുദ്ധത്തില്‍ ഉപദ്രവിക്കാന്‍ പാടില്ല. ശാരീരികമായി പ്രാപ്തിയുള്ളവര്‍ തമ്മിലാണ്‌ യുദ്ധം. യുദ്ധതടവുകാരെ ഉപദ്രവിക്കാന്‍ പാടില്ലെന്നു മാത്രമല്ല അയാളുടെ എല്ലാ വിധ സംരക്ഷണവും ഇസ്ലാമിക ജിഹാദ്‌ ഉറപ്പു വരുത്തുന്നു.

ഇനി നിങ്ങള്‍ ചിന്തിക്കുക.
നിങ്ങളിന്നു ചുറ്റും കാണുന്ന ഏത്‌ പോരാട്ടങ്ങളാണ്‌ ഇസ്ലാമിക ജിഹാദിന്റെ പരിധിയില്‍ പ്പെേടുന്നത്‌. തീവ്രവാദികളും, ക്രിമിനലുകളും നടത്തുന്ന അക്രമങ്ങളെ നിങ്ങള്‍ക്കിനി ഇസ്ലാമിക ജിഹാദായി കാണുവാന്‍ കഴിയുമോ?

ഇസ്ലാം ഒരിക്കലും നിരപരാധികളെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നില്ല.
ഖുര്‍ആന്‍ പറയുന്നു
" നിങ്ങളോട്‌ യുദ്ധത്തിന്‌ വരുന്നവരാരോ അവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. പക്ഷേ നിങ്ങള്‍ അതിക്രമം കാണിക്കരുത്‌. അതിക്രമം ചെയ്യുന്നവരെ നിശ്ചയമായും അല്ലാഹു സ്നേഹിക്കുന്നില്ല.(അല്‍ ബഖറ വാക്യം 190)

സന്ധിയാവാന്‍ അവര്‍ ആഗ്രഹിച്ചാല്‍ നീ അത്‌ സ്വീകരിക്കുക. അല്ലാഹുവിനെ ഭരമേല്‍പ്പിക്കുക. നിശ്ചയമായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.(അല്‍ അന്‍ഫാല്‍ വാക്യം 61)

പ്രശസ്ത കൃസ്ത്യന്‍ പണ്ഡിതന്‍ ഇറാ.ജി.സെപ്പ്‌ ജൂനിയര്‍ തന്റെ 'മുസ്ലിം പ്രൈമര്‍' എന്ന പുസ്തകത്തില്‍ നടത്തുന്ന ഒരു നിരീക്ഷണമുണ്ട്‌.
"ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ഇസ്ലാം അക്രമണോത്സുകമായ യുദ്ധങ്ങളെ എതിര്‍ക്കുന്നു എന്നുള്ളതും, പ്രതിരോധാത്മകമായ യുദ്ധങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നു എന്നുള്ളതുമാണ്‌. യുദ്ധത്തിനു പ്രാപ്തിയില്ലാത്തവരെ വധിക്കുന്നതിനും, തടവുകാരെ പീഢിപ്പിക്കുന്നതിനും, വീടുകള്‍ തകര്‍ക്കുന്നതിനും, വിളവ്‌ നശിപ്പിക്കുന്നതിനും മുഹമ്മദും അദ്ദേഹത്തിന്റെ സംസ്കാരവും എതിരായിരുന്നു."

പാശ്ചാത്യ ലോകരാജ്യങ്ങള്‍ സമാധാന സംസ്ഥാപനത്തിന്‌ പ്രതിരോധാത്മക യുദ്ധങ്ങള്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നിരിക്കെ, ഇത്തരം സാഹചര്യങ്ങളില്‍ മുസ്ലിം രാഷ്ട്രങ്ങള്‍ നടത്തുന്ന പ്രതിരോധങ്ങളെപ്പോലും തിന്മയായി കാണുന്നത്‌ വിരോധാഭാസമല്ലാതെ മറ്റെന്താണ്‌?

സുഹൃത്തുക്കളെ, അത്‌ കൊണ്ട്‌ ഇസ്ലാം എന്നത്‌ കേട്ട്‌ വിറളി പിടിക്കണ്ട കാര്യമില്ല. അതിനെക്കുറിച്ച്‌ മാധ്യമങ്ങള്‍ പടച്ച്‌ വിടുന്ന അബദ്ധധാരണകളാണ്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. എന്നാല്‍ അമേരിക്കയില്‍ അടുത്ത കാലത്തുണ്ടായ തീവ്രവാദി ആക്രമണങ്ങള്‍ക്ക്‌ ഇസ്ലാമിക ജിഹാദുമായി യാതൊരു പുലബന്ധവുമില്ലെന്നത്‌ മനസ്സിലാക്കുക.

അത്‌ തീവ്രവാദമാണ്‌. തീവ്രവാദം ഇസ്ലാമിക ആദര്‍ശങ്ങളുമായി ഒരിക്കലും ഒത്ത്‌ പോവില്ലെന്നത്‌ തിരിച്ചറിയുക. ഇത്തരം ആക്രമണങ്ങളും, തീവ്രവാദപ്രവര്‍ത്തനങ്ങളും എന്തിന്റെ പേരിലായാലും, ഇസ്ലാമികമായും, മാനുഷികമായും ന്യായീകരിക്കത്തക്കതുമല്ല.

ഇസ്ലാമെന്നാല്‍ 'സമധാനവും' മുസ്ലിമെന്നാല്‍ 'സമാധാനം കാംക്ഷിക്കുന്നവനും' ആകുമ്പോള്‍ അതെങ്ങനെയാണ്‌ അക്രമത്തിന്റേയും തീവ്രവാദത്തിന്റേയും, അസഹിഷ്ണുതയുടേയും, ഭീകരതയുടേയും പ്രതീകമാകുന്നത്‌?

ചിന്തിക്കുക സഹോദരാ?
കാരണം ചിന്തിക്കാന്‍ കഴിവുള്ള ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണ്‌.